ഭക്തജനങ്ങളെ,
ദേവദേവേശ പുത്രനായി ദേശവാസികൾക്ക് സാക്ഷാൽ ദേവസേനാപതിയായി ഭഗവാൻ ശ്രീവേലായുധ സ്വാമി വാണരുളുന്ന മുക്കൂട് ശ്രീ വേലായുധമംഗലം ക്ഷേത്രത്തിലെ ക്ഷേത്ര സമർപ്പണവും പുനഃപ്രതിഷ്ഠയും കഴിഞ്ഞതിനുശേഷമുള്ള ആദ്യ തൈപ്പൂയ മഹോത്സവത്തിന് സമാരംഭം കുറിക്കുകയാണ്. 2026 ജനുവരി 28-ാം തീയതി ബഹു. ക്ഷേത്രം തന്ത്രി മാവേലിക്കര നീലമന ഇല്ലം പ്രശാന്ത്. ജി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും ബഹു. ക്ഷേത്രം മേൽശാന്തി മഹാരാജേഷ് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലും തൃക്കൊടിയേറി അഞ്ചാം നാൾ തൈപ്പൂയ മഹോത്സവവും ആറാം നാൾ തിരു ആറാട്ടോടും കൂടി തൃക്കൊടി ഇറങ്ങി ഏഴാം നാൾ ആദ്യ കളഭത്തോടും ആദ്യകലശത്തോടും ഒപ്പം ഈ വർഷത്തെ തിരു ഉത്സവം ഫെബ്രുവരി മാസം മൂന്നാം തീയതി സമാപിക്കുന്നതാണ്.
അരയാലിലകൾപോലും ഹരഹരോമന്ത്രം ജപിക്കുന്ന പുണ്യമായ ആറ് ദിനരാത്രങ്ങൾ. കാറ്റുപോലും കാവടിയാടുന്ന പീലിക്കാവടികളുടെ നാട്ടിൽ വീണ്ടുമൊരു മുക്കൂട് തൈപ്പൂയം. കൈകൂപ്പുന്ന ഭക്തമനസ്സുകളെ കൈവിടാതെ കാത്തരുളുന്ന മുക്കൂട് വാഴും ശ്രീവേലായുധ സ്വാമി.
നമ്മുടെ ക്ഷേത്രത്തിലെ ഉപദേവതകളായി കുടികൊള്ളുന്ന ശ്രീഗണേശനും കാരുണ്യമൂർത്തിയായ ശ്രീദുർഗ്ഗാദേവിയും, ശ്രീഭദ്രാദേവിയും നമ്മുടെ ക്ഷേത്രത്തെ ചൈതന്യമാക്കുന്നു. നമ്മുടെ ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ പൂജാദികർമ്മങ്ങളിലും കുടുംബ സമേതമുള്ള ക്ഷേത്രദർശനം ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. ഈ തിരുവുത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് തങ്ങളാൽ കഴിയുന്ന വിധം പൂജകളും വഴിപാടുകളും ഭഗവാന് സമർപ്പിക്കാവുന്നതാണ്. ഈ തിരുവുത്സവം ഒരു വൻവിജയമാക്കിത്തീർക്കുവാൻ ഭഗവത്നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

മുക്കൂട് തൈപ്പൂയ മഹോത്സവം
ദേവപ്രീതിക്ക് കൊടിമരച്ചുവട്ടിൽ ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 2 തിങ്കൾ വരെ (1201 മകരം 14 മുതൽ 19 വരെ) ഭക്തജനങ്ങൾക്ക് പറകൾ നിറച്ച് സമർപ്പിക്കാവുന്നതാണ്
ഉദ്ദിഷ്ടകാര്യസിദ്ധിക്കും സർവ്വൈശ്വര്യങ്ങൾക്കും രോഗദുരിതശാന്തിയ്ക്കും ഭക്തജനങ്ങൾക്ക് ആറുമുഖവനായ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തുന്നതിനായി "ഷഡ്‌പറപൂജ"
(ആറ് പറകൾ ഒന്നിച്ച് സമർപ്പിക്കാവുന്നതാണ്) പറകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതാണ്.
ക്ഷേത്രത്തിൽ നടത്തുന്ന നിറപറകൾ
- ഷഡ്‌പറ പൂജ (ആറ് പറ) – 300 രൂപ
- നെല്ല് – 100 രൂപ
- അരി – 100 രൂപ
- മലർ – 100 രൂപ
- അവൽ – 100 രൂപ
- പഞ്ചസാര – 100 രൂപ
- എള്ള് – 100 രൂപ
